മനുഷ്യന്‍ ദൈവിക ചൈതന്യത്തിനൊത്ത് വളരണം. എങ്കിലവന്‍ സര്‍വാദരണീയനാകും. പ്രപഞ്ചം അവന്റെ സേവനത്തില്‍ നിരതമാകും. സൃഷ്ടിജാലങ്ങളത്രയും അവനെ പ്രണമിക്കും. മറിച്ച് മണ്ണിലേക്ക് താണാലോ? അവന്‍ അധമരില്‍ അധമനായി മാറും. "തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു. പിന്നെ നാമവനെ അധമരില്‍ അധമനാക്കി'' (95:4,5).

മനുഷ്യനെ നേര്‍ക്കുനേരെ അഭിസംബോധന ചെയ്യുന്ന വേദഗ്രന്ഥമാണിത്. വിവേചനത്തിന്റെ എല്ലാ അതിര്‍വരമ്പുകളും മായ്ച്ചുകളഞ്ഞ് മനുഷ്യകുലത്തെ ഒന്നിച്ച് ഒരുപോലെ വഴികാട്ടുന്ന നിസ്തുല സമീപനം ഖുര്‍ആനിനു സ്വന്തമാണ്. "മനുഷ്യരേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ക്ക് ഭക്തരായിത്തീരാം'' (2:21). "മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിങ്കല്‍ നിങ്ങളിലേറ്റവും ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്, തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (49:13). ഇരുപത് തവണ ഖുര്‍ആനില്‍ ഈ സംബോധന ആവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഖുര്‍ആന്റെ മാര്‍ഗദര്‍ശനം പരിമിതികളില്ലാതെ മനുഷ്യ വര്‍ഗത്തിലെ ഓരോ അംഗത്തിനും അവകാശപ്പെട്ടതാണ്. പ്രപഞ്ചനാഥനായ സര്‍വജ്ഞനാണ് ഈ മാര്‍ഗദര്‍ശനത്തിന്റെ ഉപജ്ഞാതാവ്. ഖുര്‍ആന്‍ മനുഷ്യനു സമര്‍പ്പിക്കുന്ന മാര്‍ഗദര്‍ശനം സര്‍വോത്കൃഷ്ടമാവാതെ വയ്യ. "ഈ ഖുര്‍ആന്‍ ഏറ്റവും സരളമായ മാര്‍ഗം കാണിച്ചുതരുന്നു'' (17:9). ഈ മാര്‍ഗദര്‍ശനം സമഗ്രമാണ്. "ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണമാക്കിക്കഴിഞ്ഞിരിക്കുന്നു'' (5.3). മനുഷ്യന്റെ വ്യക്തിതലത്തില്‍ തുടങ്ങി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയെല്ലാം ചൂഴ്ന്നു നില്‍ക്കുന്നു ആ മാര്‍ഗദര്‍ശനം.

മനുഷ്യന് അറിവ് ലഭിക്കാന്‍ അന്വേഷിക്കണം. അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഖുര്‍ആന്‍. അന്വേഷണത്തിന്റെ അനേകം ഉദാഹരണങ്ങള്‍ ഖുര്‍ആനിലുണ്ട്. ജീവിതത്തിന്റെ ഒരു മേഖലയും ഖുര്‍ആനിക മാര്‍ഗദര്‍ശനത്തിന്റെ പുറത്തല്ല എന്ന് ആ ഉദാഹരണങ്ങള്‍ ബോധ്യപ്പെടുത്തും. "ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെക്കുറിച്ച് അവന്‍ നിന്നോട് ചോദിക്കുന്നു. പറയുക: അത് ജനങ്ങള്‍ക്ക് കാലഗണന നടത്താനും ഹജ്ജിന്റെ സമയം നിര്‍ണയിക്കാനുമുള്ളതാണ്'' (2:189).

"അവരെന്താണ് ചെലവഴിക്കേണ്ടതെന്ന് നിന്നോട് ചോദിക്കുന്നു. പറയുക: നിങ്ങള്‍ ചെലവഴിക്കുന്ന നല്ലതെന്തും, മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്'' (2:215). ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു (2:217). "മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ചവര്‍ നിന്നോട് ചോദിക്കുന്നു'' (2:219). "തങ്ങള്‍ക്കെന്തെല്ലാമാണ് തിന്നാന്‍ അനുവാദമുള്ളതെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു'' (5:4). "അനാഥകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു'' (2:220). "ഋതുകാലത്തെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു'' (2:222). "ആത്മാവിനെക്കുറിച്ചവര്‍ നിന്നോട് ചോദിക്കുന്നു'' (17:85).

അന്വേഷണങ്ങളുടെ ഈ വൈവിധ്യം, പരിശുദ്ധ ഖുര്‍ആന്റെ മാര്‍ഗദര്‍ശനം സമഗ്രവും സമ്പൂര്‍ണവുമാണെന്ന് മനസ്സിലാക്കാന്‍ പര്യാപ്തമാണ്. ജീവിതത്തിന്റെ ഏത് മേഖലയെക്കുറിച്ചും പ്രവാചകന്റെ അനുചരന്മാര്‍ അന്വേഷിക്കുമായിരുന്നു. ഓരോ അന്വേഷണത്തിനും യുക്തമായ വിശദീകരണം ഖുര്‍ആന്‍ നല്‍കുകയും ചെയ്യും.

wayanad
asif

Comments